Thursday, 15 April 2010

കൂടിക്കാഴ്ച - ചോദ്യോത്തര പംക്തി





ആകസ്മികവാദവും ദൈവാസ്തിത്വവും
പ്രാപഞ്ചിക നിലനില്‍പ് (Universal existance) എന്നത് അനിഷേധ്യമായ യാഥാര്‍ത്ഥ്യംതന്നെ. എന്നാല്‍, അനാദിയില്‍നിന്നും അനന്തതയിലേക്ക് അനുസ്യൂതം പ്രവഹിക്കുന്ന ഏതോ ആകസ്മികത മാത്രമാണീ നിലനില്‍പെന്നും, ആ ആകസ്മികതയുടെ താരതമ്യേന നിസ്സാരമായ ഒരു ഭാഗം മാത്രമാണ് മനുഷ്യനും അവന്റെ ജീവിതവുമെന്നും ഒരാള്‍ കരുതുന്നു; അതല്ല, ഈ നിലനില്‍പിന് കാരണക്കാരനായി ഒരു സ്രഷ്ടാവുണ്ടെന്നും ആ സ്രഷ്ടാവിന്റെ ഉദ്ദേശലക്ഷ്യങ്ങളിലെ ഒരംശം തന്നെയാണ് മനുഷ്യനും അവന്റെ ജീവിതവുമെന്നും മറ്റൊരാളും കരുതുന്നു. ഈ രണ്ടില്‍ ഒന്ന് മാത്രമാണ് ശരി, മറ്റേത് തെറ്റ് എന്ന് ബുദ്ധിയും യുക്തിയുമുപയോഗിച്ച് എങ്ങനെ തിട്ടപ്പെടുത്താനാവും? രണ്ടും ശരിയാവാനും തെറ്റാവാനും തുല്യ സാധ്യതകളല്ലേ ചിന്തിച്ച് നോക്കിയാല്‍ കാണാന്‍ കഴിയുന്നത് ?

പ്രപഞ്ചവും നിലനില്‍പും എങ്ങനെ യാദൃച്ഛികമായുണ്ടാവും എന്ന് ചോദിക്കുന്നതും സ്രഷ്ടാവായ ദൈവം എങ്ങനെ കാരണമില്ലാതെയുണ്ടാവും എന്ന്ചോദിക്കുന്നതും ഒരുപോലെയല്ലേ? ഓരോരുത്തനും ശരിയെന്ന് തോന്നുന്നത് അവന്‍ 'വിശ്വസിക്കുക' എന്നല്ലാതെ മറ്റ് നിര്‍വാഹമെന്തുണ്ടിവിടെ?

ഉത്തരം :

പ്രപഞ്ചം നിലനില്‍ക്കുന്നു എന്നത് മാത്രമല്ല, ഓരോ പ്രാപഞ്ചിക പ്രതിഭാസവും വ്യവസ്ഥാപിതമാണ് എന്നതും അനിഷേധ്യസത്യമാകുന്നു. അത്യന്തം സൂക്ഷ്മമായ ഒരു പരമാണുവിനകത്ത് ന്യൂട്രോണുകളും പ്രോട്ടോണുകളും ഇലക്ട്രോണുകളും വിന്യസിക്കപ്പെട്ടിട്ടുള്ളത് തികച്ചും വ്യവസ്ഥാപിതമായിട്ടാണ്. ആര്‍ക്കും എണ്ണിതിട്ടപ്പെടുത്താന്‍ കഴിയാത്തത്ര ഹൈഡ്രജന്‍ പരമാണുക്കള്‍ ഈ പ്രപഞ്ചത്തിലുണ്ട്. ഇവയുടെയെല്ലാം സൂക്ഷ്മഘടന തികച്ചും സമാനമാകുന്നു.

നക്ഷത്രങ്ങളും ഗ്രഹങ്ങളും ഉപഗ്രഹങ്ങളും അടങ്ങിയ സ്ഥൂലപ്രപഞ്ചവും കണിശമായ വ്യവസ്ഥകള്‍ക്ക് വിധേയമായിത്തന്നെയാണ് വര്‍ത്തിക്കുന്നത്. ഭൂമിയും സൂര്യനും തമ്മിലുള്ള
 നിശ്ചിത അകലവും, സാങ്കല്‍പിക അച്ചുതണ്ടില്‍ ഭൂമിയുടെ ഭ്രമണവും സൂര്യന് ചുറ്റുമുള്ള ഭൂമിയുടെ പരിക്രമണവും എല്ലാം കണിശമായ വ്യവസ്ഥപ്രകാരം നിലനില്‍ക്കുന്നതുകൊണ്ടാണ് ഇവി ടെ ജീവസസ്യജാലങ്ങളുടെ നിലനില്‍പ് സാധ്യമാകുന്നത്.

ഓരോ വിത്തില്‍നിന്നും മുളച്ചുവളരുന്നത് വേര്, കാണ്ഡം, ഇല, പൂവ്, കായ് എന്നിവയുടെ കാര്യത്തില്‍ അതീവ സൂക്ഷ്മമായ സവിശേഷതകളുള്ള സസ്യമാണ്. വര്‍ണങ്ങളിലോ ഗന്ധങ്ങളിലോ രുചികളിലോ യാദൃച്ഛികമായി യാതൊരു മാറ്റവും സംഭവിക്കുന്നില്ല. ഓരോ ജീവവര്‍ഗത്തിന്റെയും പ്രത്യുല്‍പാദനകോശങ്ങള്‍ സംയോജിക്കുമ്പോള്‍ ലക്ഷണമൊത്ത പുതിയ ജീവതലമുറ പിറക്കുന്നു. പുരുഷന്റെ ബീജവും സ്ത്രീയുടെ അണ്ഡവും ചേര്‍ന്ന് ഭ്രൂണംരൂപംകൊണ്ടതിനുശേഷം അത്യന്തം സൂക്ഷ്മമായ വ്യവസ്ഥകള്‍ക്ക്വിധേയമായിക്കൊണ്ടുള്ള കോശവിഭജന പ്രക്രിയകളിലൂടെ മാസങ്ങള്‍ക്കുള്ളില്‍ അവയവത്തികവുള്ള കുഞ്ഞായി വളരുന്ന പ്രതിഭാസം തികച്ചും ആസൂത്രിതമായും വ്യവസ്ഥാപിതമായുമാണ് സംഭവിക്കുന്നത്. യുഗാന്തരങ്ങളായി സഹസ്രകോടിക്കണക്കില്‍ മാതാക്കളുടെ ഗര്‍ഭാശയങ്ങളില്‍ ഈ വ്യവസ്ഥാപിത പ്രതിഭാസം അരങ്ങേറിക്കാണ്ടേയിരിക്കുന്നു. സാധാരണഗതിയില്‍ യാതൊരു താളപ്പിഴയും കൂടാതെ ഇത് തുടരുന്നു. ആകസ്മികമായി ഈ വ്യവസ്ഥയില്‍നിസ്സാര മാറ്റങ്ങള്‍ സംഭവിച്ചാല്‍പോലും മനുഷ്യര്‍ വിഷമിച്ചുപോകുമായിരുന്നു. ഉദാഹരണമായി കണ്‍പോളകളിലെ രോമങ്ങള്‍ തലമുടിപോലെ നിരന്തരം വളരാന്‍ തുടങ്ങിയാല്‍ എത്രത്തോളം വിഷമമാകുമായിരുന്നു എന്നാലോചിച്ച് നോക്കുക.

ചരിത്രകാലത്തിനിടയില്‍ ഒരിക്കല്‍പോലും യാദൃച്ഛികമായിതെങ്ങ് വാഴക്കുലയോ വാഴ തേങ്ങാക്കുലയോ ഉല്‍പാദിപ്പിച്ചിട്ടില്ല. ഇനി അങ്ങനെയൊരു ആകസ്മിക സംഭവം ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കുകയുമില്ല. യാദൃച്ഛികമായി സ്ത്രീയുടെ ശരീരത്തില്‍ തന്നെ പുരുഷ ബീജവും കൂടി ഉല്‍പാദിപ്പിക്കപ്പെടുകയും അണ്ഡബീജസങ്കലനം നടന്ന് അവള്‍ ഗര്‍ഭിണിയാവുകയും ചെയ്യുമെന്നും ആരും പ്രതീക്ഷിക്കുകയില്ല. ആകസ്മികമായി ഒരു ഡി.എന്‍.എ. തന്മാത്രയുടെ ഘടനയില്‍ മൌലികമായ മാറ്റമുണ്ടാകുമെന്ന് പോലും കരുതാന്‍ യാതൊരു ന്യായവും കാണുന്നില്ല. യാഥാര്‍ഥ്യം ഇതായിരിക്കെ അനാദിയില്‍നിന്ന് അനന്തതയിലേക്ക് അനുസ്യൂതം പ്രവഹിക്കുന്ന ഏതോ ആകസ്മികതയായി സൂക്ഷ്മവും സ്ഥൂലവുമായ പ്രാപഞ്ചിക വ്യവസ്ഥയെ വിലയിരുത്തത് തനി അസംന്ധമാകുന്നു. ആകസ്മികത എന്നാല്‍ വാഹനാപകടം പോലെ അവിചാരിതമായ സ്ഥലത്തും അപ്രതീക്ഷിതമായ സമയത്തും നടക്കുന്ന കാര്യമാണ്. അത് ഒരിക്കലും അനുസ്യൂതമായി പ്രവഹിക്കുകയില്ല. പടച്ചവനെ മാറ്റിനിര്‍ത്താന്‍ വേണ്ടി യുക്തിയുടെ പേരില്‍ ഉന്നയിക്കുന്ന വാദമുഖങ്ങള്‍ മരമണ്ടന്‍ സ്റ്റൈലിലുളളതാകുന്നത് ഒട്ടും ഭൂഷണമല്ല.

ഇരുമ്പയിരിന്റെ ഒരു വലിയ കൂമ്പാരം ഒരു സ്ഥലത്ത് കിടന്നിട്ട് ആകസ്മിക സംഭവങ്ങളുടെ എത്ര പ്രവാഹങ്ങള്‍ അതിന്റെ മീതെ കടന്നുപോയാലും പതിനായിരം കോടി കൊല്ലങ്ങള്‍ക്ക് ശേഷം പോ
ലും അത് തനിയെ ട്രാക്ടറുകളോ തീവണ്ടി എഞ്ചിനുകളോ ആവുകയില്ല എന്ന കാര്യം ഉറപ്പാണ്. വന്‍തോതിലുള്ള ബൌദ്ധിക യത്നംകൊണ്ട്മാത്രമെ ഒരു യന്ത്രം രൂപപ്പെടുകയുള്ളൂവെങ്കില്‍ വിസ്മ
യങ്ങളില്‍ വിസ്മയമായ മനുഷ്യാസ്തിത്വം സര്‍വജ്ഞനും സര്‍വശക്തനുമായ ഒരു സംവിധായകനില്ലാതെ രൂപംകൊള്ളുകയില്ല എന്ന കാര്യം നിഷേധിക്കാനാകാത്ത സത്യംതന്നെയാകുന്നു.

ജിനോമിക്സ് പഠനങ്ങള്‍ തെളിയിക്കുന്നത് മനുഷ്യശരീരത്തിലെ കോടിക്കണക്കില്‍ ഡി.എന്‍.എ. തന്മാത്രകളില്‍ ഓരോന്നിലും രേഖപ്പെടുത്തിയ വിവരശേഖരം പകര്‍ത്തിവെക്കാന്‍ അനേകം കംപ്യൂട്ടറുകള്‍വേണ്ടിവരുമെന്നാണ്. ഒരു മില്ലി മീറ്ററിന്റെ മില്യനില്‍ ഒരു ഭാഗം മാതം വലിപ്പമുള്ള ജൈവ ഘടകത്തിലാണ് നാല് രാസപദാര്‍ഥങ്ങള്‍ അക്ഷരങ്ങളാക്കിക്കൊണ്ട് ഇത്ര ഭീമമായ വിജ്ഞാനശേഖരംരേഖപ്പടുത്തിവെച്ചിരിക്കുന്നത്. ഇതൊക്കെ ആകസ്മികമാണെന്ന് പറയുന്നതും സര്‍വജ്ഞനായ മഹാശക്തന്‍ സംവിധാനിച്ചതാണെന്ന് പറയുന്നതും ഒരു പോലെയാണെന്ന്, അഥവാ തെറ്റാകാനും ശരിയാകാനും തുല്യസാധ്യതയുള്ളതാണെന്ന് തോന്നുന്നതാണ് മനുഷ്യ ബുദ്ധിക്ക് സംഭവിക്കാവുന്ന ഏറ്റവും കടുത്ത അപചയം.

സല്‍ബുദ്ധിയുള്ള ഓരോ മനുഷ്യനോടും വിശുദ്ധ ഖുര്‍ആന്‍ ചോദിക്കുന്നു: "ഹേ; മനുഷ്യാ, ഉദാരനായ നിന്റെ രക്ഷിതാവിന്റെ കാര്യത്തില്‍ നിന്നെ വഞ്ചിതനാക്കിയ കാര്യം എന്താണ്? നിന്നെ സൃഷ്ടിക്കുകയും നിന്നെ സംവിധാനിക്കുകയും നിന്നെ ശരിയായ അവസ്ഥയിലാക്കുകയും താനുദ്ദേശിച്ച രൂപത്തില്‍ നിന്നെ സംഘടിപ്പിക്കുകയും ചെയ്തവനത്രെ അവന്‍'' (വി.ഖു. 82:6-8).

"ഭൂമിയിലുള്ള വൃക്ഷമെല്ലാം പേനയായിരിക്കുകയും സമുദ്രം മഷിയാവുകയും അതിന് പുറമെ ഏഴ് സമുദ്രങ്ങള്‍ അതിനെ പോഷിപ്പിക്കുകയും ചെയ്താലും അല്ലാഹുവിന്റെ വചനങ്ങള്‍ എഴുതിത്തീരു
കയില്ല. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു'' (വി.ഖു. 31:27).

ആശാരിയെ നിര്‍മിച്ചത് ആരാണെന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ കഴിയില്ല എന്ന് കരുതി ആരും മേശ നിര്‍മിച്ചത് ആശാരിയാണെന്ന് പറയാന്‍ മടിക്കാറില്ല. അതുപോലെതന്നെ ദൈവത്തെ ആര്സൃഷ്ടിച്ചുവെന്ന് വല്ലവരും ചോദിച്ചേക്കുമെന്ന് ആശങ്കിച്ച് പ്രപഞ്ചമാകെ സൃഷ്ടിച്ചത് ദൈവമാണെന്ന് പറയാനും മടിക്കേണ്ടതില്ല. പ്രപഞ്ചമാകെ സൃഷ്ടിച്ചവന്‍ ആരാലും സൃഷ്ടിക്കപ്പെട്ടവനാകാതിരിക്കുക എന്നത് ബൌദ്ധികമായ അനിവാര്യതയാകുന്നു.

0 comments:

Post a Comment

 

Copyright 2010 Malayalam Quran